2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച




അധികാര വികേന്ദ്രീകരണം അര്‍ത്ഥവത്താകാന്‍
Imageപ്രൊഫ. ജി. ബാലചന്ദ്രന്‍ 
സ്വാതന്ത്ര്യലബ്ധിക്കു മുന്‍പുതന്നെ മഹാത്മാഗാന്ധിയുടെ സ്വപ്‌നമായിരുന്നു സ്വയംപൂര്‍ണ്ണവും സ്വയംപര്യാപ്തവുമായ ഗ്രാമസ്വരാജ്. സ്വാതന്ത്ര്യം കിട്ടുമ്പോഴുള്ള ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമായിരുന്നു.
ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും വറുതിയില്‍ നിന്ന് ഇന്ത്യയെ കരകയറ്റാനുള്ള ഭഗീരഥ പ്രയത്‌നത്തിന്റെ ഭാഗമായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിഭാവനം ചെയ്ത പഞ്ചവത്സര പദ്ധതി. പദ്ധതി നടത്തിപ്പിനിടയില്‍ പല തലങ്ങളിലും ചൂഷണം നടന്നു.വികസനത്തിനുള്ള തുക തഴേത്തട്ടിലെത്തിയപ്പോള്‍ വളരെയധികം ശോഷിച്ചുപോയിരുന്നു എന്നുമാത്രമല്ല അധികാരവും ധനവിഭവവും കീഴോട്ട് എത്തിയതിനാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ മടിച്ചുനിന്നകാഴ്ചയാണ് നമ്മള്‍ കണ്ടത്. അതുമൂലം ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിവച്ച കേന്ദ്രീക്യത പഞ്ചവത്‌സര പദ്ധതികളും വികസന പ്രക്രിയയും പല തട്ടില്‍ നടന്നെങ്കിലും ഗ്രാമങ്ങളുടേയും ഗ്രാമീണ ജനങ്ങളുടേയും സര്‍വ്വതോമുഖമായ പുരോഗതി ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിയതുമില്ല.

ശാസ്ത്രസാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്‍ഡ്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഉയര്‍ത്താനും ഗ്രാമീണ ജനജീവിതം മെച്ചപ്പെടുത്താനുമുള്ള ഉദ്ദേശ്യങ്ങളുമായിട്ടാണ് രാജീവ്ഗാന്ധി 1980 കളില്‍ ഭരണപരിഷ്‌കാര നടപടികള്‍ ആരംഭിച്ചത്. പഞ്ചായത്ത് രാജ്/നഗരപാലികാ സംവിധാനത്തിന് അദ്ദേഹം ഒരു പുതിയ മുഖമുദ്ര നല്‍കി. ലോക്‌സഭയുടേയും അസംബ്ലിയുടേയും തെരഞ്ഞടുപ്പുകള്‍ പോലെ ത്രിതല പഞ്ചായത്തുകളുടേയും നഗരസഭകളുടേയും തെരഞ്ഞടുപ്പും ഭരണഘടനാ ബന്ധമാക്കുന്നതിനും ആസൂത്രണത്തില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നരീതിയില്‍ അവയെ പുനസംഘടിപ്പിക്കുന്നതിനുമുള്ള സംവിധാനത്തിന് അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി മുന്‍കൈയെടുത്തു.
ആസൂത്രണ പരിപാടികള്‍ താഴേതലത്തില്‍ ആവിഷ്‌ക്കരിച്ച് അധികാരവും ഫണ്ടും പഞ്ചായത്തുകള്‍ക്ക് നല്‍കുന്നതിനു ലക്ഷ്യമിട്ടതും രാജീവ് ഗാന്ധിയായിരുന്നു. അട്ടിമറിക്കാനും ആശയക്കുഴപ്പം സ്യഷ്ടിക്കാനും ഇവിടത്തെ ഇടതുപക്ഷം ശക്തമായി പ്രവര്‍ത്തിച്ചു. എന്നാല്‍ പ്രതിപക്ഷങ്ങളുടെ ക്രൂരമായ എതിര്‍പ്പിനേയും വിമര്‍ശനങ്ങളേയും മറികടന്നത് സുതാര്യവും വ്യക്തവുമായ കാഴ്ചപ്പാടുകള്‍ നിരത്തിവച്ചുകൊണ്ടായിരുന്നു.1989 മേയ് 15ന് 64-ാം ഭരണഘടനാ ഭേദഗതികള്‍ ലോക്‌സഭയില്‍ പാസ്സാക്കിയെങ്കിലും ഇന്നത്തെ വിദ്യാഭ്യാസ മന്ത്രിയും അന്നത്തെ രാജ്യസഭാംഗവുമായ എം.എ ബേബിയുള്‍പ്പെടെ അഞ്ചു ഇടതുപക്ഷ എം.പിമാര്‍ എതിര്‍ത്തുവോട്ടുചെയ്തതുകൊണ്ടാണ് രാജ്യസഭയില്‍ ബില്‍ പാസ്സാക്കാന്‍ കഴിയാതെ വന്നത് എന്ന കാര്യം ഇവിടെ പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.
ജനകീയാസൂത്രണത്തിന്റെ ആചാര്യന്‍ന്മാരെന്നവകാശപ്പെടുന്ന ഇടതുപക്ഷങ്ങള്‍ ഈ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് പ്രത്യേകിച്ചും വനിതകള്‍ക്ക് കുടുംബശ്രീ വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയാണ് നല്‍കുന്നതെന്ന് സാധാരണ ജനങ്ങളുടെ ഇടയില്‍ പ്രചാരണവും നടത്തി തറവേല കാണിക്കുകയാണ്. കേരളത്തില്‍ അധികാര വികേന്ദ്രീകരണം പ്രാവര്‍ത്തികമായിട്ട് 15 വര്‍ഷമായി. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ആശയവും സ്വപ്‌നവുമായിരുന്നു സ്വയംപൂര്‍ണ്ണവും സ്വയം പര്യാപ്തവുമായ ഗ്രാമസ്വരാജ്. മുകളില്‍ നിന്ന് താഴോട്ടല്ല താഴേനിന്ന് മുകളിലേക്കാണ് വികസനത്തിന്റെ പടവുകള്‍ ക്രമീകരിക്കേണ്ടത് എന്നുമാണ് അധികാര വികേന്ദ്രീകരണത്തിന്റെ തത്ത്വം. സ്വാതന്ത്ര്യം കിട്ടി അഞ്ചുവ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും പരിഹൃതമാകാത്ത എത്രയോ ആവശ്യങ്ങളും പ്രശ്‌നങ്ങളുമാണ് നാട്ടിലുള്ളത്.
37 കോടി ജനതയുമായി സ്വാതന്ത്ര്യം നേടിയ ഭാരതത്തില്‍ ഇപ്പോള്‍ 120 കോടി ജനങ്ങളുണ്ട്. അവരുടെ അടിസ്ഥാന വികസനവും സാമൂഹ്യ പുരോഗതിയും വര്‍ദ്ധിച്ചു. ഭക്ഷ്യം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലും പുതിയ വികസനങ്ങള്‍ സാദ്ധ്യമാക്കേണ്ടതുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങളും സങ്കുചിത തത്വങ്ങളും വികസനപാതയില്‍ വിലങ്ങുതടികളാണ് സ്യഷ്ടിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അധികാര വികേന്ദ്രീകരണത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്താന്‍  സംസ്ഥാന സര്‍ക്കാര്‍  ശ്രമിക്കുന്നത് ശരിയല്ല. മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ അധിനിവേശം ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും അഴിഞ്ഞാടുന്നത് നീതീകരിക്കാനാവുന്നതല്ല. വിദഗ്ധ സമിതികളുടെ മറവില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മൂക്കുകയറിടുന്നതു മൂലം മുന്നോട്ടുള്ള ഗതി വഴിമുട്ടി നില്‍ക്കുന്നു.
നൂറുകണക്കിന് പ്രോജക്ടുകളും ഇരുപതില്‍പരം വകുപ്പുകളും കൈകാര്യം ചെയ്യുന്ന ത്രിതല പഞ്ചായത്തുകളും നഗര സഭകളും ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം നടക്കാത്തതുകൊണ്ട് ഒന്നും നടത്താന്‍ കഴിയുന്നില്ല. പാര്‍ട്ടി പരിപാടികള്‍ നടപ്പിലാക്കാന്‍ ഗ്രാമപഞ്ചായത്തുകളെ ഉപയോഗിക്കുന്നതിലൂടെ ഉന്നത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നില്ല. പകുതിയിലധികം വനിതാ പ്രാതിനിധ്യം വരുമ്പോള്‍ അവര്‍ക്കു ശക്തിയും സ്വാതന്ത്ര്യവും നല്‍കുന്ന കാര്യത്തില്‍ പക്ഷപാതവും പാര്‍ട്ടി താല്‍പര്യവും ഉണ്ടാകാതെ സൂക്ഷിക്കാന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതയുണ്ട്.  അഴിമതി കുറക്കാനും സാമൂഹ്യപുരോഗതിക്ക് വേഗത കൂട്ടാനും സ്ത്രീ ശാക്തീകരണം കൊണ്ടുകഴിയണം. ഇന്ത്യക്കുതന്നെ മാത്യകയാകും വിധം അധികാര വികേന്ദ്രീകരണം പുന:സംവിധാനം ചെയ്യേണ്ടതാണ്.
സമരവും ഭരണവും കൂട്ടിക്കുഴക്കുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ശ്രമിക്കുന്നത് പലപ്പോഴും പരിഹാസ്യമാകുന്നുണ്ട്. അര്‍ത്ഥശൂന്യമായ കേന്ദ്രവിരുദ്ധ സമരവും കേരള ഭരണത്തിലെ തമ്മില്‍ത്തല്ലും ദുരഭിമാന പ്രശ്‌നവും എല്ലാം കേരളത്തെ ഒരു പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ സ്ഥാനത്ത് സാമ്പത്തികാധിപത്യം കൊടികുത്തിവാഴുന്ന കാഴ്ചയാണ് സാര്‍വ്വത്രികമായി കാണുന്നത്. കോടിക്കണക്കിന് രൂപയുടെ മദ്യമാണ് കേരളീയര്‍ സേവിക്കുന്നത്. ലോട്ടറിയെന്ന ചൂതുകളിയിലൂടെ പാവങ്ങളുടെ കോടികളാണ് ചോരുന്നത്. അതുപോലെതന്നെ ഈ മാഫിയകളുടെ പ്രവര്‍ത്തനത്തിന് സിപിഎം ഇവിടെ ഭരണത്തിന്റെ ചുവടുപിടിച്ച് വേണ്ട സൗകര്യം ഒരുക്കിയിട്ടുമുണ്ട്.
ഇതിനെതിരായി പ്രതികരിക്കാന്‍ ഇടതുപക്ഷ യുവജനസംഘടനകള്‍ എന്തേ തയ്യാറാകുന്നില്ല.ഏതായാലും ഒരു പുതിയ ഭരണപുരോഗതിക്ക് അവസരമൊരുക്കാന്‍ ഈ വരുന്ന പഞ്ചായത്തു തെരെഞ്ഞടുപ്പിലൂടെ കഴിയണം. വോട്ടേഴ്‌സ് ലിസ്റ്റിന്റെ കാര്യത്തിലും വാര്‍ഡ് വിഭജനത്തിന്റ കാര്യത്തിലും വരുത്തിയ വീഴ്ചയും സ്വകാര്യതാല്‍പര്യവും ഇന്ന് അങ്ങാടിപ്പാട്ടാണ്. ഇനി തിരഞ്ഞടുപ്പ് രണ്ടുഘട്ടമാക്കി വീണ്ടും സംഗതികള്‍ അവതാളത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.തദ്ദേശഭരണ സ്ഥാപനങ്ങളിലെ മുപ്പത്തിമൂന്നുശതമാനം സീറ്റുകള്‍ വനിതകള്‍ക്കുവേണ്ടി സംവരണം ചെയ്തത് രാജീവ് ഗാന്ധി വിഭാവനം ചെയ്ത ഭരണഘടനാ ഭേദഗതി വഴിയാണ്. 2009ല്‍ 50 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ തീരുമാനിച്ചത് സോണിയാ ഗാന്ധിയും ഡോ. മന്‍മോഹന്‍ സിംഗും നേത്യത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരാണ്.
പകുതി സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവച്ചത് കേന്ദ്ര സര്‍ക്കാരാണ്. അതിലൂടെ സ്ത്രീ ശാക്തീകരണത്തിന് കുതിച്ചുചാട്ടമുണ്ടാകുന്നു. അധികാര വികേന്ദ്രീകരണത്തിന്റെ വഴിത്താരയില്‍ അതൊരു വെളിച്ചമാണ്.1994 ഏപ്രില്‍ 24ന് കെ. കരുണാകരന്റെ നേത്യത്വത്തിലുള്ള നിയമസഭ പഞ്ചായത്ത് രാജ്-നഗരപാലികാ ബില്ലുകള്‍ പാസാക്കുക വഴി കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കൂടുതല്‍ അധികാരം ലഭിച്ചു. 1995ല്‍ മുഖ്യമന്ത്രിയായിരുന്ന ഏ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തി അധികാരം വികേന്ദ്രീകരിച്ച് നല്‍കിയത്. വിവരാവകാശ നിയമത്തിലൂടെ അടിമുതല്‍ മുടിവരെയുള്ള ഭരണം സുതാര്യമാക്കി.
ഗ്രാമീണ ജനതയുടെ പട്ടിണിയും തൊഴിലില്ലായ്മയും മാറ്റാന്‍ കുറഞ്ഞത് നൂറ് തൊഴില്‍ദിനങ്ങളും കുടുംബത്തിന് 12,500 രൂപ വരുമാനവും (ദേശീയ തൊഴിലുറപ്പ് പദ്ധതി) സമ്മാനിച്ചത് യുപിഎ സര്‍ക്കാരാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ പട്ടിണിയും തൊഴിലില്ലായ്മയും ഒരു പരിധിവരെ അകറ്റാന്‍ കഴിഞ്ഞിരിക്കുന്നു. ആരോഗ്യ സുരക്ഷാപദ്ധതിയും വിദ്യാഭ്യാസ അവകാശ നിയമവും ഇന്ദിരാ ആവാസ് യോജനയും (പാവപ്പെട്ടവര്‍ക്കുള്ള ഭവന പദ്ധതി) തെളിയിക്കുന്നത് കോണ്‍ഗ്രസ് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിമോചനത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നാണ്. കോടാനുകോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികളെ തമസ്‌കരിച്ചും വികൃതമാക്കിയും ചുവപ്പുകോലം കെട്ടിച്ചും അധികാര വികേന്ദ്രീകരണത്തിന് പകരം പാര്‍ട്ടി ഭരണത്തിന്റെ പ്രഹസനമാക്കി മാറ്റിയ മാര്‍ക്‌സിസ്റ്റ് കുതന്ത്രങ്ങളുടെ മുഖംമൂടി അഴിച്ചുമാറ്റാനുള്ള അവസരമാണ് ഈ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് കൈവരുന്നത്.

കേന്ദ്ര തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ യൂണിറ്റുകള്‍ വഴി പാര്‍ട്ടിയെ വളര്‍ത്താനും ഇന്ദിരാ ആവാസ് യോജന ഇഎംഎസ് ഭവന പദ്ധതിയാക്കാനുമൊക്കെ കിണഞ്ഞുശ്രമിക്കുന്ന സിപിഎം കടല്‍ക്കിഴവനെ പോലെ കേരള വികസനത്തിന്റെ കഴുത്ത് ഞെരിക്കുകയാണ്. ആ പ്രവണതയ്‌ക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. ജനോപകാരപ്രദമായ കേന്ദ്രാവിഷ്‌കൃത പരിപാടികളുടെ നടത്തിപ്പിനുള്ള കെടുകാര്യസ്ഥതയും ഇന്ദിരാ ആവാസ് യോജനയില്‍ ചുവപ്പ് ചായം പുരട്ടി ഇഎംഎസ് ഭവന പദ്ധതിയായി അവതരിപ്പിക്കുന്നതും കേന്ദ്രഫണ്ട് വകമാറ്റി ചെലവഴിക്കുന്നതും ത്രിതല പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥന്മാരെ രാഷ്ട്രീയവത്ക്കരിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
സോണിയാ ഗാന്ധിയും ഡോ. മന്‍മോഹന്‍സിംഗും നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഗ്രാമീണ ജനതയ്ക്കും സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനങ്ങള്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും തൊഴിലുറപ്പ് പദ്ധതിയും ഭവനപദ്ധതിയും ആരോഗ്യസുരക്ഷാ പരിപാടികളും ഭക്ഷ്യസുരക്ഷാ പരിപാടിയും വിദ്യാഭ്യാസ അവകാശവും നടപ്പിലാക്കാന്‍ ബഹുസഹസ്രം കോടി രൂപയുടെ പദ്ധതികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതൊക്കെ ജനങ്ങളില്‍ എത്തിക്കാനുള്ള ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഭരണാധികാരം കയ്യേല്‍ക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് ജനങ്ങള്‍ക്ക് കൈവരുന്നത്.


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ