2011, ഫെബ്രുവരി 15, ചൊവ്വാഴ്ച


ശമ്പളപരിഷ്‌കരണം; കണക്കുകൊണ്ടൊരു കളി

Imageകേരള സര്‍ക്കാരിന് സമര്‍പ്പിച്ച ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് അധ്യാപകര്‍ക്ക് കേന്ദ്രനിരക്ക് നിഷേധിക്കുക മാത്രമല്ല, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ ശമ്പളപരിഷ്‌കരണത്തില്‍നിന്നും ആനുപാതികമായി ബഹുദൂരം പിന്നോട്ടു പോകുകയാണ് ചെയ്തത്.
തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ശമ്പളം പോലും ഈ സര്‍ക്കാര്‍ അനുവദിച്ചില്ല.13500 രൂപ തുടക്കക്കാരനായ പ്രൈമറി അധ്യാപകന് തൊട്ടടുത്ത സംസ്ഥാനത്ത് ലഭിക്കുമ്പോള്‍ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിലെ അധ്യാപകന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതുതന്നെ 11620ന് ആണ്. തുടക്കക്കാരനായ അധ്യാപകന് ഇപ്പോള്‍ 6680 രൂപ അടിസ്ഥാന ശമ്പളവും 64 ശതമാനം ക്ഷാമബത്തയും കൂടി 10955 രൂപ ലഭിക്കുന്നുണ്ട്. അതായത് അടിസ്ഥാന ശമ്പളത്തില്‍ യഥാര്‍ത്ഥ വര്‍ദ്ധന 665 രൂപ മാത്രം. ഇതിനുപുറമെ, ആറുമാസക്കാലം ക്ഷാമബത്ത പൂജ്യം ശതമാനമാണ് എന്നതുകൂടി അറിയുമ്പോഴാണ് അധ്യാപകനെ വഞ്ചിച്ച ചിത്രം വ്യക്തമാകുന്നത്.
 
ഇതുതന്നെ 2006 ജനുവരി ഒന്നിലെ കേന്ദ്രനിരക്കിനേക്കാള്‍ 4670 രൂപയും 3840 രൂപയും പ്രൈമറി, ഹൈസ്‌കൂള്‍ അധ്യാപകന് യഥാക്രമം കുറവാണ് ലഭിക്കുന്നത്. തുല്യജോലിക്ക് തുല്യവേതനം ലഭിക്കണമെന്ന് വാദിക്കുന്ന നാട്ടിലാണ് ഇതെന്ന് ഓര്‍ക്കണം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ് അധ്യാപകര്‍ക്ക് മാത്രമായി കേന്ദ്രനിരക്ക് നിഷേധിച്ചത്. അധ്യാപകനെ ദിവസക്കൂലിക്കാരനാക്കിയതും കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ധനകാര്യമന്ത്രിയായിരുന്ന ടി. ശിവദാസമേനോനായിരുന്നു. അധ്യാപകമേഖലയിലേക്ക് കൂടുതല്‍ വ്യക്തികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ശമ്പളഘടന നിര്‍ദ്ദേശിക്കണമെന്ന കേന്ദ്രകമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയ കമ്മീഷനാണ് കേരളത്തിന്റേത്. 'In order to attract better teachers and to retain them in the government the commission inclined to recommend a higher start of primary school teachers'' എന്നാണ് ജസ്റ്റിസ് കൃഷ്ണന്‍ കമ്മീഷന്‍ പറഞ്ഞതെങ്കില്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ അധ്യാപകനെ അപമാനിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
 
നാളിതുവരെ കേരളം കണ്ടിട്ടില്ലാത്ത തരത്തില്‍ ശമ്പളം ഫിക്‌സ് ചെയ്ത് ലഭിക്കുന്ന തുകയില്‍ കുറയുന്ന ശമ്പളം  (6,680+ 64 ശതമാനം ക്ഷാമബത്ത + 10 ശതമാനം ഫിറ്റ്‌മെന്റ് =11,623/- രൂപ) കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് 11,620/- രൂപ മാത്രം.  ഇന്‍ക്രിമെന്റ് നിരക്കിലും വന്‍ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. കേന്ദ്രത്തിലെ അധ്യാപകര്‍ക്ക് പ്രൈമറി വിഭാഗത്തില്‍ 489 രൂപ ലഭിക്കുമ്പോള്‍ ഇവിടെ വെറും 300 രൂപയാണ്. ഇത് ഹൈസ്‌കൂള്‍ അധ്യാപകന്റെ കാര്യത്തില്‍ 584 രൂപ എന്നത് 360 രൂപ ആയാണ് മാറുന്നത്. നിലവിലുള്ള മാസ്റ്റര്‍ സ്‌കെയിലിലെ ഇന്‍ക്രിമെന്റല്‍ തുകയേക്കാള്‍ കുറഞ്ഞ തുകയാണ് പല ഘട്ടങ്ങളിലും പുതിയ മാസ്റ്റര്‍ സ്‌കെയിലില്‍ നല്കിയിരിക്കുന്നത്. ഉദാഹരണമായി നിലവില്‍ 11910 സ്റ്റേജില്‍ 340 രൂപ ഇന്‍ക്രിമെന്റുള്ളത് പുതിയ സ്‌കെയിലില്‍ അതേ ഘട്ടത്തില്‍ 300 രൂപ മാത്രമാണ്.
 
ഇന്‍ക്രിമെന്റ് 13160 പഴയ സ്‌കെയിലില്‍ 380, പുതിയ സ്‌കെയിലില്‍ 360. 16650 പഴയ സ്‌കെയില്‍ 450 പുതിയ സ്‌കെയിലില്‍ 440 എന്നിങ്ങനെ കുറയുന്നു. 2004ലെ ശമ്പളപരിഷ്‌ക്കരണത്തില്‍ പൂര്‍ത്തിയാക്കിയ ഓരോ നാലുവര്‍ഷത്തിനും പുതുക്കിയ ശമ്പളനിരക്കിലെ ഒരു ഇന്‍ക്രിമെന്റ് വീതം സര്‍വ്വീസ് വെയിറ്റേജ് ആയി നല്‍കിയിരുന്നു. എന്നാല്‍ പുതിയ ശമ്പളപരിഷ്‌ക്കരണത്തില്‍ പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും 1/2 ശതമാനം സര്‍വ്വീസ് വെയിറ്റേജ് നല്‍കിയിരുന്നത് പഴയ ശമ്പളനിരക്കിനെ അടിസ്ഥാനമാക്കിയാണ്. ഫലത്തില്‍ ആനുപാതികമായി കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണത്തിലെ ഇരട്ടിതുക സര്‍വ്വീസ് വെയിറ്റേജ് കിട്ടേണ്ടതിനുപകരം പകുതിയിലധികം നഷ്ടം വന്നിരിക്കുകയാണ്.
 
ഇങ്ങനെ ഓരോ മേഖലയിലും പരിശോധിക്കുമ്പോള്‍ അധ്യാപകനെ അവഹേളിക്കുന്ന, അപമാനിക്കുന്ന വേതനഘടനയാണ് ഈ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ഒരു ഗ്രേഡ് പുനഃസ്ഥാപിച്ചു എന്നതൊഴിച്ചാല്‍ നേരത്തെ ഉണ്ടായിരുന്ന ഗ്രേഡ് പ്രൊമോഷന്‍ മാത്രമാണ് അധ്യാപകര്‍ക്ക് ഉള്ളത്. സര്‍വ്വീസ് വെയിറ്റേജിന്റെ കാര്യത്തിലെ വഞ്ചന ഇപ്രകാരമാണ്. നാലു വര്‍ഷം സര്‍വീസുള്ള അധ്യാപകന് ഒരു ഇന്‍ക്രിമെന്റാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്കിയത്. പ്രൈമറി അധ്യാപകന് 2004-ല്‍ 160 രൂപയും 200 രൂപയും യഥാക്രമം പ്രൈമറി, സെക്കന്ററി അധ്യാപകര്‍ക്ക് ലഭിച്ചപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞകാലത്ത് ഈ കമ്മീഷന്റെ ശുപാര്‍ശയില്‍ 126 രൂപയും 184 രൂപയുമായി മാറുകയാണുണ്ടായത്.
 
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയതനുസരിച്ചാണെങ്കില്‍ ആയത് യഥാക്രമം 330 രൂപയും 620 രൂപയും ആനുപാതികമായി ഇപ്പോള്‍ ലഭിക്കണമായിരുന്നു. ചുരുക്കത്തില്‍ സര്‍വീസ് വെയിറ്റേജ് നല്‍കിയതിലെ അപാകതയാണ് ഈ ശമ്പളപരിഷ്‌ക്കരണത്തെ ഏറ്റവും ദ്രോഹകരമായ പരിഷ്‌ക്കരണമായി മാറ്റിയിരിക്കുന്നത്. കേന്ദ്രപരിഷ്‌കരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫിറ്റ്‌മെന്റ് ബെനിഫിറ്റ് പ്രൈമറി അധ്യാപകന് 4200 രൂപ ലഭിക്കുമ്പോള്‍ ഇവിടെ ലഭിക്കുന്നത് 668 രൂപ മാത്രമാണ്. ഹൈസ്‌കൂള്‍ അധ്യാപകനാകട്ടെ 4,600 നുപകരം 839 രൂപയും. 55 ശതമാനം ക്ഷാമബത്ത ലയിപ്പിച്ചാണ് 2006 ജനുവരി ഒന്നിന് കേന്ദ്രം ശമ്പളം പരിഷ്‌കരിച്ചത് എങ്കില്‍ ഇവിടെ 64 ശതമാനം ഡിഎ ലയിപ്പിച്ചതുമൂലം പുതുക്കിയ ശമ്പളത്തില്‍ നമുക്ക് ലഭിക്കാവുന്ന ഇന്നത്തെ പരമാവധി ഡിഎ 18 ശതമാനം മാത്രമാണ്. അധ്യാപകരുടെ ഫുള്‍ പെന്‍ഷന്‍ കാലാവധി 30 വര്‍ഷമാക്കി തന്നെ നിലനിര്‍ത്തിയതിനാല്‍ 70 ശതമാനം അധ്യാപകര്‍ക്കും ഇത് ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നു.
 
എസ്.എസ്.എല്‍.സി, പ്ലസ്ടു, രണ്ടുവര്‍ഷം അധ്യാപകപരിശീലനം എന്നിവ കഴിഞ്ഞുവരുന്ന അധ്യാപകന് അതിനൂതന നിരക്കിലുള്ള ശമ്പളഘടനയല്ല ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഈ മേഖലയിലേക്ക് അധ്യാപകരെ ആകര്‍ഷിക്കുന്ന ഒരു ശമ്പളഘടന ശുപാര്‍ശ ചെയ്യുന്ന കാര്യത്തില്‍ കമ്മീഷന്‍ അലംഭാവം കാണിച്ചിരിക്കുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കുന്നതിന്, എല്‍.പി. സ്‌കൂളില്‍ പ്യൂണ്‍, യു.പി. സ്‌കൂളില്‍ ക്ലര്‍ക്ക് തസ്തികകള്‍ ആരംഭിക്കുന്നതിന് കമ്മീഷന്‍ ശുപാര്‍ശയില്ല. ടി.ടി.ഐകളില്‍ ജോലി ചെയ്യുന്ന അധ്യാപകന്‍ പ്ലസ്ടു കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികളെയാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.
 
അവര്‍ക്കാകട്ടെ പ്ലസ്ടു അധ്യാപകനേക്കാള്‍ കുറഞ്ഞ ഹൈസ്‌കൂള്‍ അധ്യാപകന്റെ ശമ്പളസ്‌കെയിലാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. അലവന്‍സുകളെല്ലാം കേന്ദ്രനിരക്കിനെക്കാള്‍ വളരെ കുറഞ്ഞ നിരക്കാണ് കമ്മീഷന്‍ ശുപാര്‍ശയിലുള്ളത്. വീട്ടുവാടക ബത്തയില്‍ 40% വര്‍ധന എന്നുപറഞ്ഞാല്‍ 150 രൂപ 210 രൂപയാകുകമാത്രമാണ് ഉണ്ടായിട്ടുള്ളത്. പ്രൈമറി അധ്യാപകന്റെ ഹയര്‍ ഗ്രേഡ്,  സീനിയര്‍ ഗ്രേഡ്, സെലക്ഷന്‍ ഗ്രേഡ് എന്നിവ ഒരു സ്റ്റേജ് ഉയര്‍ത്തി എന്ന് അവകാശപ്പെടാമെങ്കിലും ഒരു രൂപയുടെ സാമ്പത്തിക ബാധ്യതപോലും ഈ സര്‍ക്കാരിന് ഉണ്ടാവുന്നില്ല എന്നതാണ് സത്യം. പ്രൈമറി അധ്യാപകന്റേയും യുഡിസിയുടേയും ഒരു ശമ്പളനിരക്കായിരുന്നത് ഇപ്പോള്‍ പ്രൈമറി അധ്യാപകനേക്കാള്‍ ഉയര്‍ന്ന 13210 രൂപയാണ് യുഡിസിക്ക്് ശുപാര്‍ശയുള്ളത്.
 
അധ്യാപകരെ വഞ്ചിക്കുന്ന സമീപനങ്ങളുമായാണ് ഇടതുസര്‍ക്കാര്‍ മുമ്പോട്ടു പോകുന്നത്. രാജേന്ദ്രബാബു കമ്മീഷന്‍ റിപ്പോര്‍ട്ട് കേരളത്തിലെ അധ്യാപകസമൂഹത്തിന് അംഗീകരിക്കാനാവില്ല. ഐ.എല്‍.ഒയുടെ 1951ലെ കണ്‍വെന്‍ഷന്‍ 100 പ്രകാരം 'Every one without any discrimination has the right to equal pay for equal work'' എന്ന് അംഗീകരിച്ചിട്ടുണ്ട്. 1957ന് 15-മത് India Labour Conference ഇത് ചര്‍ച്ച ചെയ്യുകയും 1958ല്‍ ഇന്ത്യയുടെ പ്രഥമ തൊഴില്‍ മന്ത്രിയായിരുന്ന വി.വി. ഗിരി, ഭരണഘടനയുടെ അനുച്ഛേദം 39 നിര്‍ദ്ദേശക തത്വങ്ങളില്‍ ''തുല്യ ജോലിക്ക് തുല്യ വേതനം സ്ത്രീക്കും പുരുഷനും വിവേചനരഹിതമായി എന്നുകൂടി അംഗീകരിച്ചെടുക്കുകയും ചെയ്തതാണ്. എന്നാല്‍ കേരളത്തിലെ തൊഴിലാളി സര്‍ക്കാര്‍ എന്നവകാശപ്പെടുന്നവരും അവരുടെ അനുയായികളും ഇവിടെ തൊഴിലാളിയെ തരംതാഴ്ത്തുന്നതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്.
 
സാധാരണ നാട്ടിന്‍പുറത്തെ ഒരു തൊഴിലാളിക്ക് 400 രൂപയും ചിലവും കൂലി ലഭിക്കുമ്പോള്‍ ഇവിടെ പ്രൈമറി അധ്യാപകന് കേവലം 387 രൂപ മത്രമാണ് ഈ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാര്‍ നല്കിയ ശമ്പളപരിഷ്‌കരണ തോത് പരിഷ്‌കരിച്ചിരുന്നെങ്കില്‍പോലും ഇതിനേക്കാള്‍ കൂടുതല്‍ ശമ്പളം ലഭിക്കുമായിരുന്നു. ഇടതുമുന്നണി സര്‍ക്കാരുകള്‍ കേരളം ഭരിച്ചിരുന്ന എല്ലാ കാലഘട്ടത്തിലും അധ്യാപകര്‍ക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ലഭിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി നിയമിക്കപ്പെട്ട ഒരധ്യാപകനും നാളിതുവരെ ശമ്പളം ലഭിച്ചിട്ടില്ല. അംഗീകാരം നല്കിയിട്ടുമില്ല. അണ്‍-എക്കണോമിക്ക് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരുടെ സ്ഥിതിയും വ്യത്യസ്തമല്ല.
 
ഇന്ത്യയില്‍ തുലോം കുറഞ്ഞ ശമ്പളം പറ്റുന്ന അധ്യാപകര്‍ പശ്ചിമബംഗാളിലാണ്. തൊഴിലാളിവിരുദ്ധ നന്ദിഗ്രാം സംസ്‌കാരമാണ് ഇവിടെ കേന്ദ്രതുല്യത ഉറപ്പുവരുത്തുന്നതില്‍ കണ്ടത്. എ.കെ. ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ബോണസിന്റെ ആദ്യപടി എന്നോണം ഉത്സവബത്ത അനുവദിച്ചത്. അദ്ദേഹത്തിന്റെ കാലത്ത് പ്രൈമറി അധ്യാപകന്റെ തുടക്കശമ്പളത്തില്‍ കേന്ദ്രനിരക്കിനേക്കാള്‍ വ്യത്യാസം വെറും 65 രൂപയായിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ അധ്യാപകര്‍ക്ക് പൂര്‍ണ്ണമായ കേന്ദ്രനിരക്കിന് ഉത്തരവിടുകയുണ്ടായി.
 
പേ ഇക്വലൈസേഷന്‍ കമ്മിറ്റിയിലൂടെ അധ്യാപകര്‍ക്ക് കേന്ദ്രതുല്യത പ്രഖ്യാപിച്ചെങ്കിലും പിന്നീട് 75 രൂപയുടെ വ്യത്യാസം വരുത്തേണ്ടിവന്നു.
അധ്യാപകരുടെ വേതനവും സേവന വ്യവസ്ഥകളും അവരുടെ തൊഴില്‍പരമായ ഉത്തരവാദിത്തങ്ങളുടെ നിര്‍വ്വഹണങ്ങള്‍ക്കും ആ ജീവിതവൃത്തിയിലേക്ക് അതിസമര്‍ത്ഥരായ വ്യക്തികളെ ആകര്‍ഷിക്കുന്നതിന് സഹായകമാകണം. ഈ ആശാവഹമായ ലക്ഷ്യം കൈവരിക്കുന്നതിനായി രാജ്യത്തെ മുഴുവന്‍ അധ്യാപകര്‍ക്കും ഏകീകൃതമായ വേതനവും സേവനവ്യവസ്ഥകളും പ്രശ്‌നപരിഹാരത്തിനുള്ള ഫലപ്രദമായ സംവിധാനങ്ങളും ഉണ്ടായിരിക്കണം. (ദേശീയ വിദ്യാഭ്യാസനയം 1986 ഭാഗം 9 ഖണ്ഡിക 2) ഈ ലക്ഷ്യം നിറവേറ്റാന്‍ ആത്മാഭിമാനം പണയപ്പെടുത്താതെ ഭാവി തലമുറയെ സൃഷ്ടിക്കുന്നതില്‍ മുഖ്യപങ്കാളികളായ അധ്യാപകര്‍ വര്‍ഗതാല്പര്യത്തിനായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. പോരാടാന്‍ ഉണരേണ്ടിയിരിക്കുന്നു. 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ